2009, ഡിസംബർ 22, ചൊവ്വാഴ്ച
ഒരു റിയൽ പ്രേതാനുഭവം
എന്നും സന്ധിക്കാറുള്ള തെങ്ങിൻ തോപ്പിൽ വെച്ചാണു അവൻ ആ ഹോട്ട് ന്യൂസ് പറയുന്നതു. തിരുവാങ്കുളം ദേവിയിൽ പുതിയ സിനിമ വന്നിരിക്കുന്നു. കലക്കനൻ പോസ്റ്റർ ആണു. പിന്നെ അവൻ പോസ്റ്റർ ഒട്ടിക്കാൻ വന്ന ചേട്ടനൊടും ചോദിച്ചു. പുള്ളിക്കാരനും പറഞ്ഞതു ഇംഗ്ലീഷ് പടം ആണെങ്കിലും തീയെറ്ററുകാരുടെ വക അത്യാവശ്യം മലയാളവും ഇടക്കുണ്ടെന്നാണു. ഇതൊക്കെ കേട്ടാൽ പിന്നെ ചോരയും നീരുമുള്ള ഒരു യുവാവിനു എങ്ങനെ അടങ്ങി ഇരിക്കാൻ കഴിയും?.. പോവാൻ തന്നെ തീരുമാനിച്ചു. മാസ്റ്റർ പ്ലാൻ അപ്പോൾ തന്നെ തയ്യാറാക്കി. ബൈക്ക് ടയറിന്റെ കാറ്റ് അപ്പൊഴെ കുത്തികളഞ്ഞു, എന്നിട്ടു പതിയെ ഉന്തി ഉരുട്ടി ഞാൻ അമ്മയുടെ അടുത്തെത്തി. ടയർ പഞ്ചർ ആയെന്നും ഒട്ടിക്കാൻ ഒട്ടിക്കാൻ കൊടുക്കാൻ പോവുകയാണെന്നും അറിയിച്ചു. ഏന്റെ ദയനീയ നിലയും ബൈക്ക് ന്റെ കാറ്റില്ലാത്ത ടയറുമൊക്കെ കണ്ട അമ്മ തിരിച്ചു വരും വഴി കടയിൽ നിന്നും വാങ്ങിക്കാനുള്ള സാധങ്ങളുടെ ലിസ്റ്റ് ഉം തന്നുവിട്ടു. ഒരു നല്ല കാര്യത്തിനാണല്ലോ ഈ കഷ്ടപ്പാടൊക്കെ എന്നു സമാധാനിച്ചു ലിസ്റ്റും സഞ്ചിയും ഒക്കെ വാങ്ങി കടയിലേക്കു വെച്ചുപിടിച്ചു. വർക്ക്ഷോപ്പിലെ എയർ പംബിൽ നിന്നും ആവശ്യത്തിനു കാറ്റടിച്ച് കൃത്രിമ പഞ്ചർ മാറ്റി. ബൈക്ക് 9 മണിക്ക് വർക്ക്ഷോപ് അടക്കുന്നതിനു മുൻപു എടുത്തൊളാം എന്ന ഉറപ്പിൽ സണ്ണി ചേട്ടനെ ഏൽപിച്ചു. കടയിൽ നിന്നും സാധങ്ങൾ വാങ്ങി മടങ്ങുബോൾ ഭാർഗവി ചേച്ചിയുടെ പെട്ടിക്കടയിൽ ഒട്ടിച്ചിരിക്കുന്ന പോസ്റ്ററിൽ ഒന്നു കണ്ണോടിച്ചു. ലേഡി വാംബയർ. സുതാര്യമായ ഒരു അടിയുടുപ്പുമിട്ടു ചുണ്ടിൽ കുറച്ചു ചോരയുമായി ഒരു മദാലസ. അവൾ ചാരിനിൽക്കുന്നതു പോസ്റ്ററിൽ മുഴുവനുമെത്തുന്ന ഒരു പടുകൂറ്റൻ "എ" യിൽ... ആനന്ദലബ്ദിക്കിനി എന്തു വേണം?.. രണ്ടു കയ്യിലും സഞ്ചിയുമായി വിയർത്തൊലിച്ചു ചെന്ന് അമ്മയോടു വർക്ക് ഷോപ്പിൽ തിരക്കായതിനാൽ ബൈക്ക് രാത്രിയെ കിട്ടുകയുള്ളു എന്നറിയിച്ചു. കൂടെ ഒരു അഭിപ്രായവും പാസാക്കി. " നാടകം കഴിഞ്ഞു വരുംബോൾ ബൈക്ക് എടുത്തുകൊണ്ടു വരാം. " . രാത്രി ആശുപത്രിയിൽ പോകാൻ പോലും ബൈക്ക് എടുക്കാൻ സമ്മതിക്കാത്ത അമ്മയുടെ ആ പരീക്ഷണവും വിജയകരമായി മറികടന്നു.
8.30 നു തന്നെ ഊണൊക്കെ കഴിഞ്ഞു റെഡി ആയിരുന്നു. കൃത്യം 8.45 നു റോഡിൽ നിന്നും വിസിൽ കേട്ടു. സലി എത്തിക്കഴിഞ്ഞു. അല്ലെങ്കിലും അവൻ സിനിമക്കു പോവാൻ എന്നു ഷാർപ്പ് ടൈമിംഗ് ആണു. 'ഞാൻ ഇറങ്ങുവാണെന്ന അറിയിപ്പും ഓടി ഗേറ്റ് കടന്നതും ഒരു നിമിഷം കൊണ്ടു കഴിഞ്ഞു. മറുപടി പറയാനുള്ള ടൈം കിട്ടിയാൽ ചിലപ്പോൾ ഒരു ചെറിയ സാരൊപദേശ പ്രസങ്ഗം തന്നെ നടത്തിക്കളയും. ആതുകേട്ടെങ്ങനെ ഒരു 'എ" പടത്തിനു പോവും? റോഡിൽ കാത്തു നിന്നിരുന്ന സലിയെയും കൂട്ടി വർക്ക് ഷോപ്പിൽ നിന്നും ബൈക്ക് വാങ്ങി നേരെ തിരുവാങ്കുളത്തിനു. ബൈക്ക് ഞാനെടുത്തതിനാൽ സിനിമക്കുള്ള ടിക്കറ്റും ഇടക്കു കൊറിക്കാൻ കപ്പലന്ദിയും അവൻ ഓഫർ ചെയ്തു. തിയെറ്ററിൽ പടം തുടങ്ങാറായിട്ടും വലിയ തിരക്കൊന്നും ഇല്ല. വന്നതു വെറുതെ ആയോ എന്നൊരു ആശങ്ക തോന്നാതിരുന്നില്ല. പിന്നെ ടിക്കറ്റ് ഫ്രീ ആണെന്ന ആശ്വാസവും നാടകത്തിനു പോവാനുള്ള ഇഷ്ടക്കേടും കാരണം വരുന്നിടത്തു വെച്ചു കാണാം എന്നു വെച്ചു.
പടം തുടങ്ങിയപ്പോൾ തിയെറ്ററിൽ ആകെയുള്ളതു ഞാനും സലിയും പിന്നെ അഞ്ചാറു തമിഴന്മാരും. വിശാലമായ തിയെറ്ററിൽ രാത്രിയുടെ നിശബ്ദതയിൽ പെട്ടെന്നു ഒരു അലർച്ച മുഴങ്ങി. എഴുന്നേറ്റ് ഓടിയാലോ എന്ന ഓർത്തെങ്കിലും സലിയുണ്ടല്ലോ എന്ന ധൈര്യത്തിൽ പിടിച്ചിരുന്നു. പണ്ടെങ്ങോ ഒരിക്കൽ പൂംബാറ്റയിൽ വന്ന ഡ്രാക്കുള ചിത്രകധ വായിച്ചു, ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കഴിച്ചു കൂട്ടിയ വീര ചരിത്രം ഉള്ള എനിക്കു തുടക്കത്തിൽ തന്നെ പടത്തിന്റെ പോക്കു എങ്ങോട്ടാണെന്നു പിടി കിട്ടി. പക്ഷെ എന്തെങ്കിലും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ പേടിയോടെ ആണെങ്കിലും സ്ക്രീനിൽ കണ്ണും നട്ടിരിക്കുന്ന സലിയെ അതിൽ നിന്നും പിൻ തിരിപ്പിക്കാൻ എനിക്കു കഴിഞ്ഞില്ല. മുക്കാൽ മണിക്കൂറിനു ശേഷം ഇന്റർവെൽ എന്നു സ്ക്രീനിൽ തെളിയും വരെ നീണ്ട ദംഷ്ട്രങ്ങളും ചോരയൊലിക്കുന്ന നാവുമായി അവൾഞങ്ങളെ പേടിപ്പിച്ചു കൊണ്ടേ ഇരുന്നു. ഇന്റർവെലിനു ലൈറ്റ് തെളിഞ്ഞതും ചാടി പുറത്തിറങ്ങി. ഗേറ്റിനോടു ചേർന്നുള്ള കൂടാരത്തിൽ പോസ്റ്റർ ഒട്ടിക്കാൻ വരുന്ന ചേട്ടൻ ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട്. സലി അയാളെ വിളിച്ചുണർത്തി.
' ഒരു വക മറ്റേ പണി കാണിക്കരുത് കേട്ടൊ "..
സലിയുടെ അമർഷം മുഴുവൻ പുരത്തു ചാടി.
' എന്റെ പൊന്നുമൊനെ ഞാൻ എന്തു ചെയ്യാനാ?.. മാറ്റിനി ഷോ നടക്കുംബൊഴാ പോലീസ് വന്നതു. ഉണ്ടായിരുന്നതൊക്കെ അവന്മാരു കൊണ്ടു പോയി. ഓപ്പരേറ്ററും സ്റ്റേഷനിൽ ആണു. ഇതുവരെ വിട്ടിട്ടില്ല!. എന്നാലും പടത്തിലുള്ളതു കാണിക്കും..'
പടത്തിൽ എന്തൊ ഇരുന്നിട്ടാ?.. ഇതുവരെ അതിനകത്തു കഴിച്ചു കൂട്ടിയതു എങ്ങനെയാണെന്നു ഞങ്ങൾക്കറിയാം...
'ഇന്റർവെൽ കഴിഞ്ഞു കൊള്ളാം എന്നാണു ഒപ്പരേറ്റർ പറഞ്ഞതു' ചേട്ടന്റെ സമാധാനിപ്പിക്കൽ
അതു കേട്ടതും സലിക്കു വീണ്ടും ഇന്ററസ്റ്റ് ആയി.. എന്നാൽ ഇനി പടം കഴിഞ്ഞു കാണാം. ഒരു ഭീഷണിയുടെ സ്വരത്തിൽ ചെട്ടനോടു പറഞ്ഞു അവൻ തിയെറ്റരിലേക്കു നടന്നു. അവനു പുറകെ പോവാതെ വേറേ എന്തു വഴി?..
അങ്ങനെ വീണ്ടും തീയെറ്റരിനു അകത്തു..
തിരിഞ്ഞു നോക്കിയ ഞാൻ നടുങ്ങി പോയി!..
ആദ്യമുണ്ടായിരുന്ന തമിഴന്മാരും സ്ഥലം വിട്ടിരിക്കുന്നു..
ഇപ്പൊ തിയെറ്ററിന്റെ ഭീകരതയിൽ ഞാനും സലിയും മാത്രം.
പടം തുടങ്ങി!.. വീണ്ടും പ്രേതത്തിന്റെ പരിപാടി പഴയതു തന്നെ.. ഏതെങ്കിലും ചോരയും നീരുമുള്ള ചെറുപ്പക്കാരനെ കാണും കെട്ടിപ്പിടിക്കും... അതോടെ അവന്റെ കാര്യം കട്ടപ്പുക!..
പുള്ളിക്കാരിയുടെ പല്ലുകൾ നീണ്ടു വരും, ഇരയുടെ കഴുത്തിൽ പല്ലുകൾ ആഴ്‌ന്നിറങ്ങും.. ചോരകുടിച്ചു കഴിഞ്ഞു നമുക്കു നേരെ തിരിഞ്ഞു ഒരു നോട്ടവും. കർത്താവെ ഞാൻ രണ്ടു മൂന്നു തവണ കഴുത്തിൽ അറിയാതെ തടവി...
ചോരകുടിക്കുന്നതുകണ്ടു കൊതിമാറിയ ഞാൻ സിനിമ കാണുന്ന ഡ്യൂട്ടി സലിയെ ഏൽപിച്ചു. എന്തെങ്കിലും ആവുംബോൾ വിളിക്കാനുള്ള നിർദ്ദേശം കൊടുത്തിട്ടു ഞാൻ മുന്നിലെ സീറ്റിലേക്കു കമിഴ്‌ന്നു കിടന്നു. ഇനി ഒച്ച മാത്രം സഹിച്ചാൽ മതിയല്ലോ....
കുറെക്കഴിഞ്ഞു എല്ലാ ശബ്ദങ്ങളും നിലച്ചപ്പോൾ ഞാൻ പതിയെ എഴുന്നേറ്റു. നോക്കുംബൊൾ സലി ഒരു പ്രതിമ പോലെ ഇരിക്കുന്നുണ്ടു.. പോവാം എന്നു പറഞ്ഞപ്പോൾ എഴുന്നേറ്റു വന്നു.. പക്ഷെ ഒന്നും മിണ്ടുന്നില്ല.. എനിക്കു പേടിയായി.. ഒരു അന്തം വിട്ടുള്ള നോട്ടവും...
കുറേ വിളിച്ചിട്ടു കേൾക്കാതെ ആയപ്പോൾ ഞാൻ അവന്റെ തലക്കു ഒരു അടി പാസ്സാക്കി.. ഒഹ്. ആശ്വാസം.. അവൻ നോർമലായി.
പതിയെ ബൈക്ക് സ്റ്റാർട്ട് ചെയ്തു റോഡിൽ ഇറങ്ങി..
വിജനമായ വഴി.. സ്റ്റ്രീറ്റ് ലൈറ്റ് പോലും എല്ലാം കത്തുന്നില്ല..
പേടി മാറാൻ ആയി ഞാൻ ഓരൊന്നൊക്കെ പറയാൻ തുടങ്ങി.. പക്ഷെ എല്ലാം അവസാനം പ്രേതത്തിലാണു ചെന്നു എത്തുന്നതു..
അങ്ങനെ ഞങ്ങൾ തിരുവാങ്കുളത്തിനും ചോറ്റാനിക്കരക്കും ഇടയിൽ ഇരട്ടക്കുളം എന്നു പേരുള്ള ഒരു സ്ഥലമുണ്ട്. വീടുകൾ ഒന്നുമില്ലാത്ത വിജനമായ ഒരിടം. അവിടെ ആകെയുള്ളത് ഒരു പഴയ ഇരുനില വീടും റോഡിനോടു ചേർന്നു രണ്ടു വലിയ കുളങ്ങളും ആണു.. ചുറ്റും ആൾപാർപ്പില്ലാത്ത കാടുപിടിച്ച പകൽ പോലും ഭീകരത തോന്നിക്കുന്ന ഒരു അന്തരീക്ഷം...
ആ സ്ഥലത്തോടു അടുക്കാറായതും ബൈക്ക് ന്റെ ലൈറ്റ് പൊടുന്നനെ ഓഫ് ആയി.. വണ്ടി നിർത്തി പരിശോധിക്കാൻ ഒരു സ്റ്റ്രീറ്റ് ലൈറ്റ് പോലും കാണാനില്ല.. സലിയും ഒന്നും മിണ്ടാതെ ഇരിക്കുന്നു.. നിലാവുള്ളതിനാൽ പതിയെ ആണെങ്കിലും ഓാടിച്ചു കൊണ്ടു പോവാം... പക്ഷെ പോലീസ് എങ്ങാനും കണ്ടാൽ ഉറപ്പായിട്ടും പിടിച്ചു കൊണ്ടു പോവും. തണുപ്പുണ്ടായിട്ടും ഞാൻ വിയർത്തൊഴുകാൻ തുടങ്ങി..
അങ്ങനെ സിനിമക്കു പോരാൻ തോന്നിയ നിമിഷത്തെ ശപിച്ചുകൊണ്ടു ഇരട്ടകുളത്തിനു സമീപം എത്തിയ നേരം.
പൊടുന്നനെ !. ഒരു സ്ത്രീ രൂപം കുളത്തിന്റെ മതിലിൽ നിന്നും റോഡിലേക്കു പറന്നിറങ്ങി.. വെളുത്ത സാരി ധരിച്ച മുടി അഴിച്ചിട്ട ഒരു രൂപം ഞങ്ങൾക്കു ഏതാണ്ടു 25 അടി മുന്നിൽ.. അരിയാതെ എന്റെ കാലുകൾ ബ്രേക്കിൽ അമർന്നു.. വണ്ടി സ്ലൊ ആയതും പടക്കം പൊട്ടുന്ന പോലെ ഒരു അടി പുറത്തു. ഒരു അലർച്ചയും !..
പറപ്പിക്കെടാ വണ്ടി...!
ഇത്രയും നേരം മിണ്ടാതിരുന്ന സലി ആയിരുന്നു അതു... ആ അടിയുടെയും അലർച്ചയുടെയും ശക്തിയിൽ എന്റെ കൈ വീണ്ടും ആക്സിലേറ്ററിൽ മുറുകി.. മുന്നോട്ടായുന്ന ആ സ്ത്രീ രൂപത്തെ കടന്നു വണ്ടി കുതിച്ചു. ഹൃദയമിടിക്കുന്നതു പെരുമ്പറ പോലെ.. മുറുകെപ്പിടിച്ചിരിക്കുന്ന സലി. സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത വഴിയിലൂടെ വണ്ടിക്കു ഹെഡ് ലൈറ്റും ഇല്ലാതെ 8 കിലോമീറ്റർ.. എങ്ങനെയോ വീടിനു മുന്നിലെത്തി.. മൂന്നു വീടുകൾക്കു അപ്പുറം ആണു സലിയുടെ വീട്. വിറയലും കിതപ്പും ദാഹം പിന്നെയും എന്തൊക്കെയാണെന്നു തന്നെ നിശ്ചയമില്ല്ലാത്ത വികാരങ്ങൾ.
സലിയുടെ അപേക്ഷ.. എന്നെ വീട്ടിൽ കൊണ്ടുപോയി ആക്കെടാ!...
എനിക്കു ചൊറിഞ്ഞു കയറി... ചുമ്മാതിരുന്ന എന്നെ വിളിച്ചിറക്കി ഈ കുരിശിലൊക്കെ കേറ്റിയിട്ടു അവനെ വീട്ടിൽ കൊണ്ടുപോയി ആക്കാൻ!..
അപ്പൊ പിന്നെ എന്നെ ആരു തിരിച്ചു കൊണ്ടുവന്നു ആക്കും?..
സലിയുടെ ഭാഗ്യം.. നാടകം കഴിഞ്ഞു വരുന്ന ഒരു കൂട്ടരുടെ ഒപ്പം അവനെ പറഞ്ഞു വിട്ടു..
വീട്ടിൽ കയറിയപ്പൊ വിയർത്തു കുളിച്ചിരിക്കുന്ന എന്നെ കണ്ട് അമ്മ..
നീയെന്താ ബൈക്ക് തലയിൽ ചുമന്നാണൊ കൊണ്ടു വന്നതു?..
ബൈക്ക് ന്റെ ലൈറ്റ് പോയതു കൊണ്ടു ഉന്തിയാണു കൊണ്ടു വന്നതു.. മറുപടി അത്രക്കു ത്രിപ്തി ആയില്ലെന്നു തോന്നുന്നു...
കൂടുതൽ ചോദ്യങ്ങൾക്കു ചാൻസ് നൽകാതെ മുറിയിൽ കയറി കതകടച്ചു.. ലൈറ്റ് ഓഫ് ആക്കിയതും ആ വെളുത്ത സാരി തെളിഞ്ഞു വന്നു.. ചാടി ലൈറ്റ് ഇട്ടു..
ലൈറ്റും തെളിച്ചു ഉറങ്ങാതെ ഒരു രാത്രി.. വെളുപ്പിനെ എപ്പൊഴൊ ഉറങ്ങി പോയി..
രാവിലെ വിളിക്കാൻ വന്ന അമ്മ കാണുന്നത് പനിച്ചു വിറച്ചു കിടക്കുന്ന എന്നെയാണു. ഇനി രാത്രിയിൽ മഞ്ഞും കൊണ്ടു നാടകം കാണാൻ പോവുന്നതൊന്നു കാണണം :!.. കുറെ ദേഷ്യപ്പെട്ടെങ്കിലും അമ്മ തന്നെ ആശുപത്രിയിൽ കൂടെ വന്നു.
ഡോക്ടറെ കാണാൻ ഇരിക്കുന്ന് നേരം ഡോക്ടറിന്റെ റൂമിന്റെ വാതിൽ തുറന്നു രണ്ടു പേർ പുരത്തേക്കിറങ്ങി !..
അതു എന്റെ പ്രിയ കൂട്ടുകാരൻ സലിയും അവന്റെ അമ്മയും ആയിരുന്നു..
വർഷങ്ങൾ എത്ര കഴിഞ്ഞു.. പണ്ടത്തെ ഇരട്ടകുളം ഇപ്പൊഴും ഉണ്ടു.. പക്ഷെ അടുത്തൊക്കെ ഇഷ്ടം പോലെ വീടുകൾ.. കാടു പോയിട്ടു ഒരു മരം പോലും അവിടെങ്ങും ഇല്ല.. എന്നാലും ആ വഴി പോവുംബോൾ ഒരു നിമിഷം ഹ്രുദയം ഒന്നു തുടിക്കും.. ആ ഓർമ്മയിൽ....
2009, ഡിസംബർ 13, ഞായറാഴ്‌ച
കട്ടച്ചിറ പള്ളീയിലെ ദിവ്യാൽഭുതം
1. എവിടെയും പതിപ്പിക്കാതെ, എന്തിനു ഒരു ഗ്ലാസ് കൊണ്ടുള്ള സംരക്ഷണം പൊലും ഇല്ലാതെ വെറും നിലത്തു പുറകുവശവും നന്നായി കാണാവുന്ന രീതിയിൽ വച്ചിരിക്കുന്ന ഒരു ചിത്രത്തിൽ നിന്നും എങ്ങനെയാണു ഇത്രയും ദിവസങ്ങൾ തുടർച്ചയായി എന്തെങ്കിലും പ്രവഹിക്കുന്നതു?.
2. വീഡിയൊയിൽ കാണൂന്നതിൽ നിന്നും മനസ്സിലാവുന്നത്, ചിത്രത്തിലെ കണ്ണിന്റെ ഭാഗത്തു നിന്നാണു ആ പ്രവാഹം ആരംഭിക്കുന്നതു എന്നാണു. ഒരു മില്ലീ മീറ്റർ പോലും കനമില്ലാത്ത ഒരു ഫ്ലെക്സ് ഷീറ്റിൽ എങ്ങനെയാണു ഇത്രയും ദ്രാവകം ഉണ്ടാവുന്നതു?..
3, റിപ്പോർട്ടുകളിൽ നിന്നും അറിയുന്നതു എണ്ണക്കു സമാനമായ ഒരു ദ്രാവകം ആണു പ്രവഹിക്കുന്നത് എന്നാണു. അവിടെ ആ ചിത്രത്തിനു സമീപത്തായി മെഴുകു തിരികൾ കത്തിച്ചു വെച്ചിട്ടുണ്ട്. ആ ചൂടു കൊണ്ട് ഇങ്ങനെ സംഭവിക്കാൻ സാധ്യത ഉണ്ടൊ?...
4, ഏകദേശം രണ്ടു വർഷങ്ങൾക്കു മുൻപ് കോട്ടയം ജില്ലയിൽ തലയോലപറംബിലുള്ള് ഒരു പള്ളിയിൽ മാതാവിന്റെ രൂപത്തിൽ നിന്നും കണ്ണുനീർ പ്രവഹിക്കുന്നതു വാർത്തയാവുകയും വലിയ ഭക്തജന പ്രവാഹം ഉണ്ടാവുകയും ചെയ്തു. നാളുകൾക്കു ശേഷം പ്രവാഹ്ം നിലച്ചിട്ടാണൊ അതൊ അതിനു പിന്നിലുള്ള രഹസ്യം വെളിപ്പെട്ടിട്ടാണോ എന്നറിയില്ല, വിശ്വാസികളുടെ പ്രാവാഹം ഏതാണ്ടു നിലച്ച മട്ടാണു. പക്ഷെ അതൊരു രൂപവും ഇവിടെ വെറുമൊരു ഫ്ലെക്സ് ബോർഡും ആണെന്ന വ്യ്ത്യാസം ഉണ്ടു. അതിനും മുൻപു ഗണേശ വിഗ്രഹങ്ങൾ നാടുനീളെ പാലു കുടിച്ചതും വാർത്തയായിരുന്നു. ഇത്തരം വാർത്തകൾ കൊണ്ടു ശരിയായ നേട്ടം ഉണ്ടാവുന്നത് ആർക്കാണു?..
5, ഈ കഴിഞ്ഞ നാളുകളിൽ പല പ്രമുഖരും അവിടെ ഈ ചിത്രം പരിശോധിക്കുന്നതിന്റെ വീഡിയോ കാണുകയുണ്ടായി... യാക്കൊബായ സഭയുടെ ഒരു തിരുമേനി ചിതൃത്തിലെ കണ്ണുനീർ തുടക്കുന്നതു കാണാൻ കഴിഞ്ഞു. ഇതൊരു ദിവ്യാൽഭുതം ആണോ എന്നറിയാൻ ബഹുമാനപ്പെട്ട തിരുമേനി ഒരു വിശദീകരണം മാധ്യമങ്ങൾക്കു നൽകുമെന്നു പ്രതീക്ഷിക്കുന്നു..
6, അനേകം ജനങ്ങൾക്കു അഭയവും വിശ്വാസവുമായ മാതാവിനു ഇത്തരം ഗിമ്മിക്കുകളുടെ ആവശ്യം എന്താണു?.. മാതാവ് ഇത്തരം ചീപ് പബ്ലിസിറ്റി ആഗ്രഹിക്കുന്നുണ്ടാവില്ലെന്നാണു ഒരു വിശ്വാസി എന്ന നിലയിൽ എനിക്കു തോന്നുന്നതു.
7, ഏല്ലാ വാർത്തകളും മാതാവു കരയുന്നു എന്നാണു. ഒരിക്കലും മാതാവു ചിരിക്കുന്നു എന്ന് എവിടെയും കേട്ടിട്ടില്ല. എപ്പൊഴും കരയാൻ വൃത്തികേടുകൾ മാത്രമാണോ ഈ ലോകത്തു നടക്കുന്നതു?.. നല്ലതൊന്നും നടക്കുന്നില്ലേ?.. അതൊ ചിത്രങ്ങളിൽ നിന്നും കണ്ണുനീർ വരുത്താൻ ആണു എളുപ്പം എന്നു കരുതിയിട്ടൊ?.. മാതാവും എളുപ്പവഴിയിൽ ചിന്തിക്കാൻ മലയാളി ആണോ?..
ശംശയങ്ങൾ പെരുകിക്കൊണ്ടേ ഇരിക്കുന്നു... ഒരൽപ വിശ്വാസിയാണെന്നു സ്വയം വിലയിരുത്തപ്പെടും മുൻപു എന്റെ സംശയങ്ങൾക്കു വിശദീകരണവുമായി ആരെങ്കിലും പ്രത്യക്ഷപ്പെടുമെന്ന വിശ്വാസത്തോടെ ?.....
2009, നവംബർ 9, തിങ്കളാഴ്‌ച
ഒരു ചൂടു വാര്ത്ത
രാവിലെ ചായക്കടയിലേക്ക് പാലുമായി പോയ ആനി ചേച്ചിയാണ് ആ ചൂടുള്ള വാര്ത്ത അമ്മയോട് പറഞ്ഞത്. ചായക്കടയില്‍ പാല് കൊടുക്കുന്നത് കൂടാതെ അവിടെ നിന്നും കിട്ടുന്ന ചൂടുള്ള വാര്‍ത്തകള്‍ വഴിയിലുടനീളം ആകാംഷാഭരിതരായി കാത്തു നില്ക്കുന്ന വീട്ടമ്മമാര്‍ക്ക് പകര്ന്നു കൊടുക്കുക എന്ന മഹനീയ കൃത്യം കൂടി വളരെ പ്രശംസനീയമായ നിലയില്‍ ആനി ചേച്ചി നിര്‍വഹിക്കുന്നുണ്ട്.. കരാറുകാരന്‍ ലോനപ്പന്റെ മോള്‍ ആന്‍സി, ലോനപ്പന്റെ ഒപ്പം റോഡ് പണിക്കുവന്നതമിഴന്റെ ഒപ്പം ഒളിച്ചോടിയ വാര്‍ത്തയൊക്കെ അങ്ങനെയാണ് നാട്ടില്‍ പാട്ടായത്. വന്നു വന്നു രാവിലെ ആനി ചേച്ചിയുടെ കയ്യില്‍ നിന്നും എന്തെങ്കിലും വാര്ത്ത കിട്ടിയില്ലെങ്കില്‍ പിന്നെ അന്നത്തെ ദിവസം ആകെ ഒരു ഉഷാരില്ലായ്മആയി മാറി.. അയല്‍പക്കത്തെ ഏതാണ്ടെല്ലാ വീട്ടമ്മമാരുടെയും സ്ഥിതി ഇതൊക്കെ തന്നെയായിരുന്നു..
ആ ആനി ചേച്ചിയാണ് വെളുപ്പിന് അഞ്ചു മണിക്കുതന്നെ പുതിയ പത്രം ഇറക്കിയിരിക്കുന്നത്.. ഇന്നത്തേത് കുറച്ചു ഹൊറര്‍ വാര്ത്ത ആയിരുന്നു.. മനക്കപ്പടിയില്‍ ഒരാള്‍ തൂങ്ങി മരിച്ചിരിക്കുന്നു!.. തല്ലികൊന്നു കെട്ടിത്തൂക്കിയതാനെന്നൊരു സംശയം. ശവം കിടക്കുന്നതിനടുത്തു വരെ ഏതോ വണ്ടി വന്ന ടയര്‍ പാടുകളും ഉണ്ട്.. കിട്ടുന്ന വാര്‍ത്തകള്‍ മൂടി വെക്കാതെ പബ്ലിഷ് ചെയ്യാനുള്ളത് ആയതു കൊണ്ടു അമ്മ ഉടനെ വടക്കേലെ ലീല ചേച്ചിയെ ഉറക്കത്തില്‍ നിന്നെഴുന്നെല്പിച്ചു കാര്യം പറഞ്ഞു.. ലീല ചേച്ചി കിഴക്കേലെ സരസ ചേച്ചിയോടും, സരസ ചേച്ചി പണിക്കു പോവാന്‍ റെഡി ആവുന്ന സുകു ചേട്ടനോടും പറഞ്ഞു.. ഒരു അഞ്ചു മിനിട്ട് കൊണ്ടു അയല്പക്കക്കാരുടെ ഒരു മീറ്റിംഗ് എന്റെ അമ്മയുടെ നേതൃത്വത്തില്‍ രൂപം കൊണ്ടു.. എവിടത്ത്തുകാരന്‍ ആയിരിക്കും?.. തനിയെ ആയിരിക്കുമോ?.. അതോ ആരെങ്കിലും തല്ലി കൊന്നതോ?.. എങ്കില്‍ എന്തിന് ഈ മന്ക്ക പടിയില്‍ കൊണ്ടുവന്നു ചെയ്തത്?.. ഇങ്ങനെ അനേകം ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിക്കുംബോഴാനു ഞാന്‍ കണ്ണും തിരുമ്മി എഴുന്നേറ്റു വരുന്നതു..
ഈ ഭീകര സംഭവം നടന്നിരിക്കുന്ന മനക്കപടി ഞങ്ങള്‍ സ്കൂളില്‍ പോവുന്ന വഴിയാണ്. വഴിക്കിരുവശവും വിശാലമായ റബ്ബര്‍ തോട്ടങ്ങള്‍.. പകല് പോലും സൂര്യന്‍ എത്തിനോക്കാന്‍ മടിക്കുന്ന ഇരുണ്ട വിജനമായ സ്ഥലം. അല്ലെങ്കില്‍ തന്നെ ഒരു പ്രേത സിനിമയ്ക്കു സ്കോപ് ഉള്ള ഇടം. സ്കൂളില്‍ നിന്നും ജില്ല മത്സരങ്ങള്‍ക്കുള്ള കബഡി ടീമില്‍ ഉള്ളതിനാല്‍ എനിക്കും എന്റെ പ്രിയ സുഹൃത്തും മേല്പ്പറഞ്ഞ സരസ ചേച്ചിയുടെ മകനുമായ ശിവനും രാവിലെ ആര്‍ മുപ്പതിന് സ്കൂളില്‍ എത്തണം.. ഇനിയിപ്പോ പ്രേതം കിടക്കുന്ന വഴി എങ്ങനെ പിള്ളേര് സ്കൂളില്‍ പോവും?.. അമ്മമാരുടെ വേവലാതി അതായിരുന്നു.
ഓ പിന്നെ പ്രേതം. പോവാന്‍ പറ. എന്ന് പറയുമ്പോ എന്റെ ആശ്വാസം കഴുത്തില്‍ കിടക്കുന്ന കൊന്ത ആയിരുന്നു.. കുരിശിനെ പ്രേതത്തിനു പേടിയാണല്ലോ. പെട്ടെന്ന് കുളിയും ആഹാരവും കഴിഞ്ഞു ഞങ്ങള്‍ റെഡി ആയി. നേരം വെളുത്തു വരുന്നതെ ഉള്ളു. വീട്ടില്‍ നിന്നും വഴിയില്‍ ഇറങ്ങിയപ്പോ ഞങ്ങള്‍ പുലികളായി.. ഒരു തൂങ്ങി മരണം കാണാന്‍ കിട്ടുന്ന അസുലഭ അവസരം ആണ്. പാഴാക്കരുത്!. വീട്ടില്‍ അറിയാതിരുന്നാല്‍ പോരെ?.. ഉള്ളില്‍ നല്ല പേടി ഉണ്ടെങ്കിലും ഞാന്‍ കഴുത്തില്‍ കിടക്കുന്ന കൊന്തയുടെ ബലത്തില്‍ സമ്മതിച്ചു..
മനക്കപടിയുടെ വളവു തിരിഞ്ഞപ്പോള്‍ അത് വരെ നല്ല സ്പീഡില്‍ ഓടിയിരുന്ന ശിവന്റെ വണ്ടിക്കു പിക്ക് അപ്പ് കുറഞ്ഞു.. പിന്നെ ഞാനായിട്ടെന്തിന് സ്പീഡില്‍ പോണം?.. ഞാന്‍ പതുക്കെയാക്കി.. പിന്നീടുള്ള ഓരോ ചുവടും സൂക്ഷിച്ചു മുന്നോട്ട്. ഇരുവശവും സൂക്ഷ്മതയോട് കൂടി നോക്കിയാണ് നടപ്പ്. കുറേ നടന്നിട്ടും ആരെയും കാണാന്‍ ഇല്ല.. ഇന്നൊരു ദിവസം കൊണ്ടു വഴിക്ക് നീളം കൂടിയോ?.. എവിടെയാണ് ഈ പണ്ടാരം കിടക്കുന്നതെന്ന് ആരോടെങ്കിലും ചോദിക്കാന്‍ ആണെങ്കില്‍ ഒരു കുഞ്ഞിനെപ്പോലും കാണാനും ഇല്ല.. ചെലപ്പോ ആനി ചേച്ചി നുണ പറഞ്ഞതാവാനും മതി. എന്നൊരു നിഗമനത്തില്‍ എത്തി ചേര്‍ന്നതും കുറച്ചു ദൂരെ ഒരാള്‍ റോഡിനു അരികിലുള്ള കയ്യാലയില്‍ നില്ക്കുന്നത് ശിവന്‍ കണ്ടു.
നമുക്ക് ആ നില്ക്കുന്ന ആളോടു ചോദിക്കാം..
അങ്ങനൊരു സംഭവം ഉണ്ടെങ്കില്‍ അയാള്‍ക്ക് അറിയുമായിരിക്കും!. ചെലപ്പോ തൂങ്ങി കിടക്കുന്ന ആളെ കാണാന്‍ വന്നത്ആയിരിക്കും. എന്തായാലും ഒരാളെ കണ്ടല്ലോ.. എനിക്ക് ചോര്‍ന്നുപോയ ധൈര്യം തിരികെ കിട്ടി. പതിയെ ആയിപ്പോയ ഞങ്ങളുടെ നടരാജ് വണ്ടി വീണ്ടും സ്പീഡില്‍ ഓടാന്‍ തുടങ്ങി.
ചേട്ടാ ഈ തൂങ്ങി ചത്ത ആള് കിടക്കുന്നതെവിടെയാ?..
കയ്യാലയില്‍ നില്ക്കുന്ന മാന്യന്‍ അത് കേട്ട ലക്ഷണമില്ല.!.
ഓട്ടത്തിന്റെ കിതപ്പും സംഭ്രമവും കാരണം ചെലപ്പോ ഞാന്‍ ചോദിച്ചത് പതുക്കെ ആയിരിക്കും.. ഒന്നു കൂടെ അടുത്തെത്തി വീണ്ടും ചോദിക്കാം .. അയാള്‍ തോട്ടത്തിലേക്ക് നോക്കിയാണ് നില്‍ക്കുന്നത് .. ചെലപ്പോ ഞാന്‍ ചോദിച്ചത് കേട്ടിട്ടുണ്ടാവില്ല.. വീണ്ടും ചോദ്യം ആവര്‍ത്തിച്ചു..
ങേ ഹേ .. ഒരു പ്രതികരണവുമില്ല..
ശിവന് ആകപ്പാടെ ദേഷ്യം വന്നു.. ഡാ പൊട്ടാ ... എന്ന് വിളിച്ചിട്ട് ഓടാന്‍ പോയ ശിവന്‍ കറന്റ് അടിച്ചപോലെ നിന്നു. കാര്യം മനസ്സിലാവാതെ ഞാനും..
നോക്കെടാ അങ്ങേരുടെ കഴുത്തിലേക്കു!.
അപ്പോഴാണ് കയ്യാലയില്‍ നില്‍കുന്ന ആളിന്റെ ശരിയായ രൂപം കാണുന്നത്.. പാന്റ്സും ഷര്‍ട്ടും ഒക്കെ ഇട്ടു കുട്ടപ്പനായി നില്‍കുന്ന അയാളുടെ കഴുത്തില്‍ ഒരു ചരട്.. അത് അവസാനിക്കുന്നത് റോഡിലേക്ക് ചാഞ്ഞു നില്ക്കുന്ന ഒരു ഇലഞ്ഞി കൊമ്പില്‍.. ആളിന്റെ ഭാരം കൊണ്ടായിരിക്കണം കൊമ്പ് കുറച്ചു വളഞ്ഞിട്ടുണ്ട്.. അങ്ങനെയാണ് തൂങ്ങി കിടന്നിരുന്ന ആള്‍ക്ക് കയ്യാലയില്‍ വന്നു നില്‍ക്കാന്‍ പറ്റിയത്.. എന്റെ അയ്യോ എന്ന വിളിയില്‍ ശിവനും ഷോക്കില്‍ നിന്നുണര്‍ന്നു..
പിന്നേ സ്കൂള്‍ വരെയുള്ള രണ്ടു കിലോമീറ്റര്‍ ഓടി തീര്‍ക്കാന്‍ എടുത്തത് ഏതാനും നിമിഷങ്ങള്‍ മാത്രം.. ഇന്നും ആ റെക്കോര്‍ഡ് തകര്‍ക്ക പെടാതെ നില്‍ക്കുണ്ട്.. കാരണം പിന്നീടാരും മനക്ക പടിയില്‍ തൂങ്ങി മരിച്ചിട്ടില്ല. എന്തായാലും തൂങ്ങി മരണം കണ്ട കാര്യം വീട്ടില്‍ പറയേണ്ടി വന്നില്ല. സ്കൂളില്‍ നിന്നും ഉച്ചക്ക് അവധിയെടുത്ത് ചെന്നപ്പോഴേ അമ്മമാര്‍ക്ക് കാര്യം മനസ്സിലായിരുന്നു .
2009, നവംബർ 8, ഞായറാഴ്‌ച
ഒരു ഇക്കിളി കഥ
ഒന്നും പറയേണ്ടാ... ഇറങ്ങിപോടാ... ഓരോരുത്തനോക്കെ ക്ലാസ്സില്‍ വന്നോളും മനുഷ്യനെ മെനക്കെടുത്താന്‍.. ആ ചിലമ്പിച്ച നിലവിളിയും സാറിന്റെ ആക്രോശവും ദാ ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്..
പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ഉച്ച നേരത്തെ അവസാന വര്‍ഷ ബിരുദ ക്ലാസ്സാണ് രംഗം.. ഉച്ചക്ക് പതിവുള്ള ഷാപ്പിലെ കപ്പ കഴിക്കാത്തതിന്റെ ക്ഷീണം, പിന്നെ വ്യാഴാഴ്ച എന്ന ബോര്‍ ദിവസം. വ്യാഴാഴ്ച ബോര്‍ ആവാന്‍ വേറൊരു കാരണം കൂടിയുണ്ട്. വെള്ളിയാഴ്ച്ച ആണ് തിയേറ്ററില്‍ പടം മാറുന്നത്.. വെള്ളി പിറവം ദേവി, തിങ്കള്‍ കൂത്താട്ടുകുളം അശ്വതി, ചൊവ്വ കൂത്താട്ടുകുളം ബിന്ദു, ബുധന്‍ പിറവം ദര്‍ശന, ഉച്ചപ്പടം കളിക്കുന്ന തിയേറ്ററുകള്‍ തീര്ന്നു.. അടുത്ത ടേണ്‍ തുടങ്ങുന്നത് വീണ്ടും വെള്ളിയാഴ്ച്ച.. അപ്പൊ പിന്നെ വ്യാഴാഴ്ച കോളേജ് നു ഡെഡിക്കേറ്റ് ചെയ്തു ബോര്‍ അടിക്കാതെ എന്ത് വഴി?.. കപ്പ മേടിക്കാനുള്ള കാശ് പിഴിഞ്ഞെടുക്കാന്‍ ഒരു ഒന്നാം വര്‍ഷ പ്രീ ഡിഗ്രീയെയും കണ്ടില്ല.. അങ്ങനെ സ്വന്തം ക്ലാസ്സിലെ ലലനാമണികളുടെ ഊണ് കയ്യിട്ടു വാരിയാണ് ഇത്തിരി വിശപ്പടക്കിയത്.. ഊണിനും, പതിവുള്ള പതിവുള്ള പഞ്ചാര അടിക്കും ശേഷം ഉറക്കം വന്നു തുടങ്ങുന്ന രണ്ടു മണി നേരത്താണ് കോ-ഓപ്പറേഷന്‍ പഠിപ്പിക്കാന്‍ ഒരു കോ-ഓപ്പറേഷന്‍ നും ഇല്ലാത്ത തോമസ് സര്‍ വരുന്നതു.. ക്ലാസ്സില്‍ നിന്നു മുങ്ങാനുള്ള ശ്രമം ടൈമിംഗ് ശരിയാവാത്തത് കൊണ്ടു ക്യാച്ച് ആയി..
ഇനിയുള്ള മുക്കാല്‍ മണിക്കൂര്‍ ഇന്നു ചെയ്ത പാപങ്ങല്കുള്ള പ്രതിഫലമായി കിട്ടിയതാനെന്ന സമാധാനത്തോടെ പുറകിലെ ബെഞ്ചില്‍ ഉപവിഷ്ടരായി.. ഈ പുറകിലെ ബെന്ചിനു ഒരു സ്പെഷ്യാലിറ്റി ഉണ്ട്.. ഇതൊരു സാധാരണ ബാക്ക് ബെഞ്ച് അല്ല.. ഇതു ഞങ്ങളുടെ ക്ലാസ്സിലെ സുന്ദരികളും, സുശീലകളും സര്‍വോപരി പട്ടിണിയാവുന്ന ദിവസങ്ങളില്‍ സ്വന്തം ചോറ് പാത്രം ഞങ്ങള്‍ക്കായി ദാനം ചെയ്യുകയും ചെയ്യുന്ന അഞ്ചു സുന്ദരികളുടെ ബാക്ക് ബെഞ്ച് ആണ്.. ഒരുപാടു ചോര ചിന്തിയ പോരാട്ടങ്ങല്ക് ശേഷമാണ് ഞങ്ങള്‍ അഞ്ചംഗ സംഘം ആ ബെന്ചിന്റെ ഉടമസ്ഥാവകാശം കൈക്കലാക്കിയത്.. ക്ലാസ്സിലേക്ക് സര്‍ എത്തിയതും മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ ഞാന്‍ മുഖം കൈകളിലൂന്നി ഒരു കുഞ്ഞു ഉറക്കത്തിനുള്ള വട്ടം കൂട്ടി.. അങ്ങനെ സര്‍ സഹകരണത്തിന്റെ കാണാപുരങ്ങളിലേക്ക് ക്ലാസ്സിനെ കൊണ്ടുപോവാന്‍ തുടങ്ങുകയും ഒരു പാതി മയക്കം വന്നെന്റെ കണ്ണിനെ മൂടാന്‍ തുടങ്ങുകയും ചെയ്യുന്ന സന്ദര്‍ഭത്തിലാണ് ഞാന്‍ ആ കാഴ്ച കാണുന്നത്.. എന്റെ അടുത്തിരുന്നു ധ്യാനിച്ചിരുന്ന ശ്രീമാന്‍ ജോസ് അവന്റെ രണ്ടു കാലുകളും ഡിസ്കിന് അടിയിലൂടെ മുന്നിലെ ബെഞ്ചില്‍ കയറ്റി വെക്കുന്നു.. അതും ഞങ്ങള്‍ക്ക് ഉച്ചക്ക് ഊണ് പാത്രം തന്നു സഹായിച്ച ജിന്‍സി ക്കും സല്ജക്കും ഇടയില്‍..
ജിന്‍സി ആണെങ്കില്‍ അവന്റെ കാല് അവിടെങ്ങാനും ഇരുന്നോട്ടെ എന്ന് കരുതി ഒതുങ്ങി ഇരിക്കുന്നു.. ഒരു ജെന്റ്ലെമാനും കാലിനു അവനെക്കാളും നീളം കൂടുതല്‍ ഉള്ളവനും ആയ ഈ ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ തൊട്ടടുത്തിരുന്നു ഈ അതിക്രമം കാണിക്കുന്നത് എനിക്ക് സഹിക്കുമോ?.. എന്റെ രക്തം തിളക്കാന്‍ തുടങ്ങി.. അത് മുഴുവന്‍ തിളച്ചു തൂവുന്നതിനു മുന്പ് എന്തെങ്കിലും ചെയ്തേ പറ്റൂ.. ഞാന്‍ ഡസ്ക് ലേക്ക് കമിഴ്ന്നു കിടന്നു.. എന്നിട്ട് കൈ മുന്നിലെക്കിട്ടു അവന്റെ കാല്‍പാദങ്ങളില്‍ ചൊറിയാന്‍ തുടങ്ങി.. അവനാണെങ്കില്‍ അത് സഹിക്കാതെ കാല് വെട്ടിക്കാനും.. കുതറുന്ന കാലുകള്‍ അറിയാതെ, വശങ്ങളില്‍ ജിന്‍സി യുടെയും സല്ജയുടെയും ദേഹത്ത് മുട്ടുന്നുണ്ട്.. അങ്ങനെ മുട്ടുമ്പോള്‍ രണ്ടെണ്ണവും ചെറുതായിട്ട് ചാടുന്നുമുണ്ട്.. അതൊന്നും കാര്യമാക്കാതെ അവന്റെ കാലുകള്‍ താഴെ ചാടിക്കാനുള്ള ദൃഡ പ്രതിജ്ഞ എടുത്ത ഞാന്‍ പ്രയത്നം തുടര്‍ന്നുകൊണ്ടിരുന്നു..
അപ്പോഴാണ് തോമസ് സര്‍ ന്റെ ശ്രദ്ധയില്‍ ഈ പെണ്‍കുട്ടികളുടെ നാലാം ബെഞ്ച് കടന്നു വരുന്നത്.. സര്‍ ന്റെ കോ- ഓപ്പറേഷന്‍ ക്ലാസ്സിലിരുന്നു രോമാഞ്ചം സഹിക്കാന്‍ വയ്യാതെ ചാടുന്ന രണ്ടു പെണ്‍കുട്ടികളെ കണ്ട തോമസ് സര്‍ ആകെ ത്രില്ലടിച്ചു... ആ ത്രില്ലില്‍ അല്‍പനേരം പടിപ്പിചെന്കിലും പിന്നെ പിന്നെ സാറിന് മനസ്സിലായി ഇതു വേറെന്തോ ഗുലുമാല്‍ ആണെന്ന്.. സൂക്ഷിച്ചു നോക്കിയ സര്‍ ന്റെ മുന്നില്‍ ആ നഗ്ന സത്യം വെളിപ്പെട്ടു.. ബാക്ക് ബെഞ്ചില്‍ ഒരുത്തന്‍ അവര്കിടയിലേക്ക് കമിഴ്ന്നു കിടക്കുന്നുണ്ട്.. രോമാഞ്ചം ബാക്ക് ബെഞ്ചില്‍ നിന്നാണ് വരുന്നതു!. പിന്നെ താമസിച്ചില്ല എന്റെ പേരുറക്കെ വിളിക്കുന്നത് കേട്ടാണ് ഞാന്‍ നടത്തിക്കൊണ്ടിരുന്ന പ്രയത്നത്തിനു ബ്രേക്ക് നല്കിയത്.. ചാടി എഴുന്നേറ്റതും സര്‍ ന്റെ ഓര്‍ഡര്‍ ഇറങ്ങി പോടാ.. എനിക്ക് ചെയ്ത തെറ്റ് എന്താണെന്ന് പോലും മനസ്സിലായില്ല.. എന്റെ ഭാഗം വിശദീകരിക്കാനുള്ള ഒരു വിഫല ശ്രമം നടത്തിയെങ്കിലും ഉഗ്ര പ്രതാപിയായി ഉറഞ്ഞു തുള്ളി നില്‍കുന്ന സാറിന്റെ ചെവിയില്‍ അത് കയറിയില്ല..
അങ്ങനെ അപമാനിതനും, ദുഖിതനും, നിരാശനും പിന്നെ വേറെയും എന്താണ്ടൊക്കെയോ ആയി എന്നാണോര്‍മ.. ക്ലാസ്സില്‍ നിന്നിറങ്ങി. താഴെ സണ്ണി ചേട്ടന്റെ കടയിലെ നല്ല ചൂടും കടുപ്പവുമുള്ള ചായ ഒറ്റ വലിക്കു കുടിച്ചു ഞാന്‍ എന്റെ പ്രതിഷേധം രേഖപ്പെടുത്തി.. കണക്കു ബുക്കില്‍ ചായക്ക് രണ്ടു രൂപ എഴുതി സണ്ണി ചേട്ടനും..
ഇനി നിങ്ങള്‍ പറയു.. തെറ്റ് ചെയ്തത് ഞാന്‍ ആണോ?.. കാല് കയറ്റി വെച്ച എന്റെ പ്രിയ മിതം ജോസ് തെറ്റ്കാരന്‍ അല്ലെ?.. അവന് കാല്‍ കയറ്റി വെച്ചപ്പോപ്രതിഷേധിക്കാതിരുന്ന ജിന്‍സി യും സല്ഞയും തെറ്റ് കാരല്ലേ?.. എന്റെ വിശദീകരണം പോലും ചെവിക്കൊള്ളാതെ എന്നെ ക്ലാസ്സില്‍ നിന്നിറക്കി വിട്ട തോമസ് സര്‍ തെറ്റ് കാരന്‍ അല്ലെ?.. ഒരു രൂപ മാത്രം വിലയുണ്ടായിരുന്ന ചായക്ക് രണ്ടുരൂപ എഴുതി വെച്ച സണ്ണി ചേട്ടനും തെറ്റുകാരന്‍ അല്ലെ?.. (സണ്ണി ചേട്ടനെ നമുക്കൊഴിവാക്കാം കാരണം പുള്ളി അറിയാതെ ഞാന്‍ രണ്ടു പഴം പൊരി അടിച്ച് മാറ്റിയിരുന്നു.. )
2009, നവംബർ 6, വെള്ളിയാഴ്‌ച
വേളാങ്കണ്ണി യാത്ര (തുടര്‍ച്ച)
ഓ എന്തൊരു കുളിര്.. (പിങ്ക് ച... )
എന്നെ വീണ്ടും ആ ഓര്മകളിലേക്ക് കൈപിടിച്ചു നടത്തിയ ഇന്ജിപ്പെന്നു, കാവിലാന്‍, ചിത്രകാരന്‍, പിന്നേ തലയില്‍ തുണി ഇട്ടും ഇടാതെയും കയറി ആവോളം പുതിയ തെറികള്‍ സമ്മാനിച്ചു കൊണ്ടിരിക്കുന്ന അനോണി ആദിയായവര്കും എന്റെ പ്രണാമം.
ഞാന്‍ ഇത് ആരെയും കുറ്റം പറയാന്‍ വേണ്ടി എഴുതിയതല്ല.. എനിക്ക് ഇങ്ങനെയല്ലാതെ ഒരു നന്ദി പറയാന്‍ ആരും ഫോണ്‍ നമ്പര്‍ ഒന്നും നല്‍കാതിരുന്നാല്‍ പിന്നെ വേറെന്താ വഴി?... തൂലിക, അല്ല കീ ബോര്‍ഡ് പടവാലാക്കിയവര്‍ ആരും എന്നെ മെക്കിട്ടു കേറാന്‍ വരേണ്ടാ.. അഥവാ വന്നാല്‍ പിന്നീടുണ്ടാവുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദി ആയിരിക്കില്ലാ
2009, നവംബർ 4, ബുധനാഴ്‌ച
2009, ഒക്‌ടോബർ 21, ബുധനാഴ്‌ച
ഒരു വേളാങ്കണ്ണി യാത്ര
ദേ കിടക്കുന്നു.. അതുവരെ പറയാന്‍ ഒരുക്കിവെച്ച കഥാപുസ്തകത്തിന്റെമുകളില്‍ അല്ലെ ആ കശ്മലന്‍ വെട്ടുകല്ലെടുത്തു വെച്ചത്... ഈ അപമാനതിനൊക്കെ ഒരു പരിഹാരം ഉണ്ടാവണേ എന്നഎന്റെ ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥനയുടെ ഫലം ആയിട്ടായിരിക്കണം അമ്മായിയെ കല്യാണം കഴിച്ചു വിട്ടത് അടുത്ത പഞ്ചായതിലെക്കായിരുന്നു...
പിന്നത്തെ അവധിക്കാലം കഴിഞ്ഞത് എനിക്ക് പറയാന്‍ ഒരുപാടു കഥകള്‍ ഒരുക്കി കൊണ്ടാണ്.. പുഴയില്‍ കുളിച്ചതും, പാടത്ത് കൊക്കിനെ വെടിവെക്കാന്‍ നടത്തിയ സാഹസിക യാത്രകളും ഒക്കെ കുറച്ചധികം മസാലയും ചേര്ത്തു വിളമ്പി.. പക്ഷെ അപ്പോഴും ഒരു കുഴപ്പം.. പറയുന്ന വേട്ട കഥകളില്‍ ഒരു ശിക്കാരി ശംഭു സ്വാധീനം ഭയങ്കരമായിരുന്നു... അതൊക്കെ കയ്യോടെ പിടിച്ച കൂട്ടുകാര്‍ എനിക്ക് പേരുമിട്ടു! അതുതന്നെ..ശിക്കാരി ശംഭു. എല്ലാവരും ബാലരമ വായിക്കുന്നതിന്റെ ഓരോരോ കുഴപ്പങ്ങള്‍..
അങ്ങനെ വേട്ടക്കഥ ഇനി മിണ്ടിയാല്‍ എല്ലാരും കൂടി എന്നെ വെടിവെച്ചു കൊല്ലുമെന്ന ആപല്‍ഘട്ടത്തിലാണ് അപ്പന് ആ മനോഹരമായ വെളിപാടുണ്ടാവുന്നത്.. റെയില്‍വേ ജീവനക്കാര്‍ക്ക് വര്‍ഷത്തില്‍ കിട്ടുന്ന ഫ്രീ പാസ് ഉപയോഗിച്ച കുടുംബസമേതം ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പോവാമെന്നു... ഉല്ലാസ യാത്രകള്‍ കാശ് പൊടിക്കുന്ന പരിപാടി ആണെന്ന് സാമാന്യം നല്ല പിശുക്കന്‍ ആയ അപ്പന് ആരും പറഞ്ഞു കൊടുക്കേണ്ട കാര്യം ഉണ്ടായിരുന്നില്ല. ഏറെ നാളത്തെ ഗവേഷണത്തിനും പഠനത്തിനും ശേഷം വേളാങ്കണ്ണി പള്ളിയിലേക്ക് യാത്ര പോവാമെന്ന തീരുമാനം എടുത്ത അപ്പന്‍ അത് പരീക്ഷക്ക് തൊട്ടുമുന്‍പാണ് പ്രഖ്യാപിക്കുന്നത്... അതും പരീക്ഷ നന്നായിട്ട് പടിച്ചെഴുതിയാല്‍മാത്രം.. മര്യാദക്കിരുന്നു പഠിക്കാന്‍ അപ്പന്‍ ഇങ്ങനെ പല നമ്പരുകളും ഇറക്കിയിട്ടുള്ളത് കൊണ്ടു അല്‍പ വിശ്വാസിയായ ഞാന്‍ അത് വലിയ കാര്യം ആക്കിയില്ലാ.. പക്ഷെ സംഗതി സീരിയസ് ആണെന്ന് അപ്പനും അമ്മയും കൂടി നടത്തിയ രഹസ്യ സംഭാഷണത്തില്‍ നിന്നുംമനസ്സിലായ അനിയത്തി ആ വിവരം എനിക്ക് ചോര്‍ത്തി തന്നു.. പിന്നേ രണ്ടും കല്പിച്ചു പഠിക്കാന്‍ ഉള്ള ശ്രമം.. പക്ഷെ ദൈവം വീണ്ടും പരീക്ഷണം നടത്തുന്നു! ഇംഗ്ലീഷ് പുസ്തകം പഠിക്കാന്‍ തുറക്കുമ്പോ എനിക്ക് ട്രെയിനിന്റെ ചൂളം വിളി കേള്‍ക്കാന്‍ തുടങ്ങും . സ്കൂളിലെ കഷ്മലന്മാരാനെന്കില്‍ ഞാന്‍ നടത്താന്‍ പോവുന്ന യാത്രയുടെ കാര്യം വിശ്വസിക്കുന്നുമില്ല. ശിക്കാരി ശംഭുവിന്റെ പ്രേതം എന്നെ ഉപദ്രവിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ ഒരുവിധം പരീക്ഷയെല്ലാം തീര്തെടുത്തു.. മനസ്സില്‍ തീവണ്ടിയുടെ ചൂളം വിളി മാത്രം..
കാത്തിരിപ്പിനൊടുവില്‍ ആ മനോഹരമായ ദിവസം വന്നു ചേര്ന്നു.. ഒരു വെള്ളിയാഴ്ച്ച.. പുതിയ ഉടുപ്പൊക്കെ ഇട്ട ഞാനും അനിയത്തിയും പിന്നേ അപ്പന്‍, അമ്മ, അച്ഛമ്മ, അമ്മായി.. കുറേ ബാഗുകള്‍, പെട്ടികള്‍, (ഭാഗ്യം ആടിനും കോഴിക്കും ഫ്രീ പാസ് കിട്ടാതിരുന്നത് )... ഒരു ദിവസമെങ്കിലും ഹോട്ടലില്‍ നിന്നും കഴിക്കാംഎന്നുള്ള സ്വപ്നത്തിന്റെ കടക്കല്‍ അപ്പന്‍ വീട്ടില്‍ നിന്നിറങ്ങുന്നതിനു മുന്പേ കത്തി വെച്ചു.. ഹോട്ടലിലെ ആഹാരം വയറു കേടാക്കും.. (അല്ലാതെ കാശ് പോവുന്നതുകൊണ്ടോന്നും അല്ലാ) അതിനാല്‍ രാത്രിയിലെ ഊണ് വീട്ടില്‍ നിന്നും പാര്‍സല്‍.... എന്നാല്‍ പിന്നെ ഒരു അടുപ്പും അത്യാവശ്യം പാത്രങ്ങളും എടുത്താല്‍ നമുക്കങ്ങനെ കഞ്ഞി വെച്ചു.. കഞ്ഞി വെച്ചു പോവാം എന്ന് പറയണം എന്നുണ്ടായിരുന്നു.. പക്ഷെ പറഞ്ഞില്ലാ.. പോയി വരുമ്പോഴേക്കും കാശ് എത്രയാവും എന്ന് കണക്കു കൂട്ടി ഒരു വഴിക്കായിരിക്കുന്ന അപ്പനോട് ഇതു കൂടി പറഞ്ഞാലുണ്ടാകാവുന്ന ഒരു വലിയ അത്യാഹിതം ഒഴിവാക്കാം എന്ന് കരുതി.. വെറുതെ പുറത്തു അടികൊണ്ട പാടുമായി ടൂര്‍ പോവുന്നത് മോശമല്ലേ..
റെയില്‍വേ സ്റ്റേഷന്‍.. തലങ്ങും വിലങ്ങും ഓടുന്ന യാത്രക്കാര്‍, ചുമട്ടുകാര്‍ അതിനിടയില്‍ ചായ, കാപ്പി, വിളിയുടെ അകമ്പടിയോടു കൂടി വരുന്ന സ്വര്‍ണ നിറത്തിലുള്ള വടകളും മസാല ദോഷകളും .. അപ്പനോട് എനിക്ക് പിന്നെയും ദേഷ്യം തോന്നി.. അതാ വണ്ടി വന്നു.. പറഞ്ഞതും അപ്പന്‍ ബാഗുമായി ട്രെയിനില്‍ ചാടി കയറി കഴിഞ്ഞു .. സീറ്റ് പിടിക്കാനുള്ള ഓട്ടം ആണെന്ന് മനസ്സിലായത് ഒരു ബര്‍ത്തില്‍ വിരിച്ചിട്ട കിടക്ക വിരി കണ്ടപ്പോഴാണ്... റെയില്‍വേ സീറ്റ് ബുക്കിങ്ങിന്റെ നൂതന മാര്‍ഗം റെയില്‍വേ ജീവനക്കാരനായ അപ്പന് ആരെങ്കിലും പറഞ്ഞുകൊടുക്കേണ്ട കാര്യം ഉണ്ടോ?..
കാഴ്ച്ചകള്‍ കാണാന്‍ ജനാലക്കടുത്ത് ഇടംപിടിച്ച എനിക്ക് വീണ്ടും അപ്പന്റെ വക ഇരുട്ടടി.. വിന്‍ഡോ ഷട്ടര്‍ താഴ്ത്തിയിടാന്‍.. അപ്പടി കള്ളന്മാരാനത്രേ.. പോക്കറ്റില്‍ ആകെയുള്ളത് കുടുക്ക പൊട്ടിച്ചപ്പോ കിട്ടിയ തുട്ടെല്ലാം കൂടി മാറിയ അറുപത്തി മൂന്നു രൂപ അമ്പതു പൈസയാണ് , അത് കള്ളന്മാര്‍ കൊണ്ടുപോയാല്‍ അതിനും കൂടി അപ്പന്റെ കിഴുക്കു കിട്ടും എന്നുള്ളതുകൊണ്ട്, രാത്രിയില്‍ എന്ത് കാഴ്ച കാണാന്‍ എന്ന് സ്വയം സമാധാനിചിരിക്കുമ്പോള്‍ , എന്റെ നേരെയിരുന്നു പുന്നാര അനിയത്തി തനിക്കിതോന്നും പുത്തരിയല്ലെന്ന നാട്യത്തില്‍ ബാലരമ ശാപ്പിടുന്നു .. അവളെ ഒന്നു ന്ജോണ്ടിയതും അമ്മയുടെ വക ഒരു കിഴുക്കു ചെവിയില്‍.. അടങ്ങിയിരുന്നോണം... പിന്നെ അമ്മയും അമ്മായിയും അച്ഛമ്മയും ആരുടെയൊക്കെയോ കുശുമ്പും കുന്നായ്മയും പറയുന്നതു കേട്ടിരിക്കല്‍ അല്ലാതെ വേറേ മാര്‍ഗം ഇല്ലായിരുന്നു...
ഇടയ്ക്ക് ഓരോ സ്റ്റേഷനുകളില്‍ നിര്‍ത്തുമ്പോള്‍ യാത്രക്കാരുടെ കയറാനും ഇറങ്ങാനും ഉള്ള തിരക്ക്... വീണ്ടും ആ കൊതിപ്പിക്കുന്ന വിളി.. ചായ വടേ.... ഞാനിങ്ങനെ ദയനീയമായി അപ്പനെ ഒന്നു നോക്കും.. അപ്പന്‍ ആണെങ്കില്‍ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന് മട്ടില്‍ ഒരു വാരികയിലേക്ക് മുഖം പൂഴ്ത്തി ഒരേ ഇരിപ്പും...
ഒന്നു രണ്ടു സ്റ്റേഷനില്‍ ഈ കലാപരിപാടി ആവര്തിച്ചപ്പോ അപ്പന് മനസ്സിലായി ഞാന്‍ നിയന്ത്രണം പോയി എന്തെങ്കിലും കടും കൈ ചെയ്യുമെന്ന്.. പിന്നെ താമസിയാതെ ഊണ് കഴിക്കാനുള്ള ഉത്തരവിറങ്ങി.. വാഴയിലയില്‍ പൊതിഞ്ഞ ചോറും വറുത്തെടുത്ത ഇറച്ചിയുമൊക്കെ തുറക്കുമ്പോഴുള്ള മണം കൊണ്ടു അടുത്ത ബെര്‍ത്തില്‍ ഉള്ളവരൊക്കെ നമ്മളെ നോക്കുന്നുണ്ട്.. ' അതൊന്നും ശ്രദ്ധിക്കെണ്ടാ. വേഗം കഴിച്ചു കിടന്നുറങ്ങിക്കോ' അച്ഛമ്മയുടെ ഉപദേശം.. ശിരസാവഹിച്ചു കഴിക്കലും ഉറങ്ങാന്‍ കിടന്നതും ശീഖ്രം നടന്നു...
ഡാ പോത്തേ എണീക്കെടാ എന്ന അലര്‍ച്ച കേട്ടാണ് ഉണര്‍ന്നത്... പെട്ടെന്ന് ഒന്നും പിടികിട്ടിയില്ലാ.. സ്ഥലകാല ബോധം വന്നപ്പോള്‍ മനസ്സിലായി.. ട്രെയിനിന്റെ ബര്‍ത്തിലാണ് കിടക്കുന്നത്.. അതും ഏറ്റവും മുകളില്‍.. എന്നിട്ടും ഞാന്‍ താഴെ വീണിട്ടില്ല !.. വീട്ടില്‍, കിടക്കയില്‍ ഉറങ്ങാന്‍ കിടന്നു തറയില്‍ ഉറങ്ങിയെഴുന്നെല്‍കുന്നത് ശീലമാക്കിയ ഞാന്‍ കിടന്നിടത്ത് തന്നെ ഉറങ്ങിയെഴുന്നെല്കുന്ന മഹാല്ഭുതവും ആ ട്രെയിന്‍ യാത്രയില്‍ സംഭവിച്ചു... പല്ല് തേപ്പു കഴിഞ്ഞെത്തിയപ്പോഴേക്കും അപ്പന്‍ എല്ലാവര്ക്കും ചായ വാങ്ങിച്ചിരുന്നു.. (വെറും ചായ മാത്രം.. ) പിന്നെ വീട്ടില്‍ നിന്നും പൊതിഞ്ഞെടുത്ത വട്ടയപ്പം, ബിസ്കറ്റ് .. അപ്പന്റെ അനൌന്‍സ്മെന്റ് അടുത്താണ് നമ്മള്‍ ഇറങ്ങുന്ന സ്റ്റേഷന്‍ (തിരുച്ചിരപ്പള്ളി). അവിടെ നിന്നും വേറേ ട്രെയിനില്‍ ആണ് പോവേണ്ടത്.. ഇനിയും ട്രെയിനില്‍ ആണ്.. ഇന്ന് പകല്‍ എങ്കിലും കാഴ്ചകള്‍ ഒക്കെ കാണണം.. മനസ്സില്‍ കണക്കു കൂട്ടല് നടത്തി..
തിരുച്ചിരപ്പള്ളി റെയില്‍വേ സ്റ്റേഷന്‍.. അന്ന് വരെ കണ്ടിട്ടുള്ളതില്‍ വലിയ സ്റ്റേഷന്‍.. നിര്‍ത്തിയിട്ടിരിക്ക്ന്ന നിരവധി ട്രെയിനുകള്‍.. അസംഖ്യം യാത്രക്കാര്‍.. ഇവരെല്ലാം എവിടെക്കായിരിക്കും പോവുന്നത് എന്നൊക്കെയുള്ള ചിന്തകള്‍ കാട് കയറുമ്പോള്‍ മുന്നിലൂടെ ആപ്പിള്‍ , മുന്തിരി, മാമ്പഴം ഒക്കെ ഉന്തുവണ്ടിയില്‍ നിരത്തി, പാവപ്പെട്ട കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഒരു കശ്മലന്‍ വരുന്നു.. അവന്റെ പ്രലോഭനങ്ങളില്‍ ഞാനെങ്ങാനും വീണു പോവുമോ എന്ന് ഭയന്നിരിക്കെ ഒരു അത്ഭുത പ്രഖ്യാപനം അപ്പന്റെ വക..
നമുക്കോരോ മസാല ദോശ കഴിക്കാം !...
കേട്ടത് സത്യമാണോ എന്നറിയാന്‍ ഞാന്‍ അനിയത്തിയെ ഒന്നു കിള്ളി നോക്കി.. സത്യമായിരുന്നു... അവള്‍ വലിയ വായില്‍ നിലവിളിച്ചു.. റെയില്‍വേ സ്റ്റേഷന്‍ ആയതുകൊണ്ട് പ്രത്യാഘാതം ഒരു കിഴുക്കില്‍ ഒതുങ്ങി.. സത്യം സത്യം .. എനിക്കും വേദനിച്ചു.. എല്ലാ വേദനയും മറക്കൂ എന്നസാന്ത്വനവുമായി എന്റെ മുന്നിലേക്ക് ആ സുന്ദരി എത്തി.. സ്വര്‍ണ വര്‍ണത്തില്‍ , വടയുടെയും സാമ്പാര്‍ ചമ്മന്തി മുതലായ കൂട്ടുകാരികളുടെയും അകമ്പടിയോടെ ജീവിതത്തിലെ ആദ്യത്തെ മസാല ദോശ.. പിന്നെയും ഒരുപാടു മസാല ദോശയും വടകളും എന്റെ മുന്നിലൂടെ കടന്നു പോയിട്ടുണ്ടെങ്കിലും ആ സുന്ദരിയുടെ അടുത്ത് നില്‍കാന്‍ യോഗ്യതയുള്ള ഒരാളെയും ഞാന്‍ പിന്നീട് കണ്ടുമുട്ടിയില്ലാ.. ആദ്യത്തെ പ്രണയം, ആദ്യത്തെ ചുംബനം ഒക്കെ പോലെ എന്റെ ഈ ആദ്യത്തെ മസാല ദോശയും.. മനസ്സില്‍ അങ്ങനെ പൂത്തുലഞ്ഞു നില്ക്കുന്നു.
അപ്പൊ പറഞ്ഞു വന്നത് .. അങ്ങനെ മാസാല ദോശയും ശാപ്പിട്ടു കാത്തിരുന്ന ഞങ്ങളുടെ മുന്നിലേക്ക് നാഗപട്ടനതിനുള്ള തീവണ്ടി വന്നു നിന്നു.. സെരിക്കും തീവണ്ടി... കല്കരി ഉപയോഗിച്ചു ഓടുന്ന സാക്ഷാല്‍ തീവണ്ടി, സൈഡ് സീറ്റ് പിടിക്കാനുള്ള യുദ്ധത്തില്‍ അനിയത്തിയെ തോല്പിച്ച ആഹ്ലാദം നിമിഷങ്ങളുടെ ആയുസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളൂ.. ജനല്‍ തുറന്നിട്ടാല്‍ കണ്ണില്‍ കരി പോവും.. അതിനാല്‍ ഗ്ലാസ് ഇട്ടിട്ടുള്ള കാഴ്ച കാണല്‍ മതി... നോക്കണേ.. ജനിച്ചിട്ട് വെള്ളമെന്ന വസ്തു കണ്ടിട്ടില്ലാത്ത ഗ്ലാസില്‍ കൂടെ കാണുന്നതിലും നല്ലത് ഷട്ടര്‍ ഇട്ടിരിക്കുന്നതാണ്.. എങ്കിലും തോല്കാന്‍ മനസ്സില്ലാത്ത ഞാന്‍ ഗ്ലാസില്‍ ഇത്തിരി വെള്ളമൊക്കെ ഇട്ടു തുടച്ചു അത്യാവശ്യം കാഴ്ച കാണാന്‍ പറ്റുന്ന തരത്തില്‍ ആക്കി.. ഏപ്രില്‍ മാസത്തിലെ തമിഴ് ചൂടു പൊള്ളിക്കാന്‍ തുടങ്ങുന്നു.. വണ്ടിയിലെ കറങ്ങുന്ന ഫാനില്‍ നിന്നു പോലും വരുന്നതു ചൂടു കാറ്റ്.. സഹിക്കാതെ നിവൃത്തിയില്ല.. വണ്ടി നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തരിശു നിലങ്ങളും വറ്റിവരണ്ട പുഴകളും ഒക്കെ പിന്നിട്ടു പായുകയാണ്.. ഇടയ്ക്ക് അപ്പന്റെ വക അല്പം ജനറല്‍ നോലെജ് .. തിരുച്ചിരപ്പള്ളി വരെ മാത്രമെ ബ്രോഡ് ഗജ് ഉള്ളു... അവിടന്നങ്ങോട്ട് മീറ്റര്‍ ഗജ് ആണ്.. അതിനാലാണ് ഈ കരിവണ്ടി.. തരിശു നിലങ്ങള്‍ പിന്നിട്ട തീവണ്ടി വിളഞ്ഞു കിടക്കുന്ന നെല്പാടങ്ങല്കിടയിലൂടെ കൂവിപ്പായുകയാനിപ്പോള്‍... ഇതാണ് തന്ജാവുര്‍ .. തമില്നാടിന്റെ നെല്ലറ. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പാടം.. ഇടയ്ക്ക് കാവല്കാരെ പോലെ തല ഉയര്ത്തി നില്‍കുന്ന കരിമ്പനകള്‍.. നിറം മങ്ങിയ ഗ്ലാസ്സിലൂടെ കണ്ട ആ പാടങ്ങളുടെ പച്ചപ്പ് ഇപ്പോഴും മനസ്സില്‍ മായാതെ നില്കുന്നു..
തന്ജാവുര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴേക്കും കരുതിയിരുന്ന വെള്ളമൊക്കെ തീര്ന്നു.. പത്തു മിനിറ്റ് അവിടെ വിശ്രമത്തിന് ശേഷമാണ് വണ്ടി പോവുകയുള്ളു.. അപ്പന്‍ ഒന്നു രണ്ടു കുപ്പികളും ആയി വെള്ളം പിടിക്കാന്‍ ഇറങ്ങി.. സ്റ്റേഷനില്‍ ഒരു സ്ത്രീ ഒരു വലിയ പാത്രത്തില്‍ നിന്നും വെള്ളം മുന്നില്‍ വെച്ചിരിക്കുന്ന ഗ്ലാസ്സിലേക്ക് പകര്ന്നു നല്‍കുന്നുണ്ട്.. അപ്പന്‍ കുപ്പികളില്‍ വെള്ളം നിറയ്ക്കുന്ന നേരം ഞാന്‍ നിറച്ചു വെച്ചിരുന്ന ഗ്ലാസ് എടുത്തു ഒറ്റ വലിക്കു തീര്ത്തു.. വെള്ളം പകര്ന്നു നല്കുന്ന തമിഴത്തി ഉച്ചത്തില്‍ ചീത്ത വിളിച്ചപ്പോ ഞാന്‍ വിചാരിച്ചത് കാശ് കൊടുക്കാതെ കുടിച്ചിട്ടായിരിക്കും എന്നാണു.. പോക്കറ്റില്‍ നിന്നും അമ്പതു പൈസ എടുത്ത് നീട്ടിയ എനിക്ക് പിന്നെയും ചീത്ത.. എന്നെയും പിടിച്ചു വലിച്ചു വണ്ടിയില്‍ കയറിയ അപ്പനാണ്, ചീത്ത വിളിക്കാനുണ്ടായ കാരണം പറഞ്ഞു തന്നത്.. തമിഴ്‌നാട്ടില്‍ ആരും ഗ്ലാസ് ചുണ്ടില്‍ മുട്ടിച്ച് വെള്ളം കുടിക്കില്ലത്രേ... ഞാന്‍ ആണെങ്കില്‍ വീട്ടിലെ പോലെ ഗ്ലാസ് പകുതി വായ്ക്കുള്ളില്‍ ആക്കിയാണ് കുടിച്ചത്.. ഇനിയിപ്പോ വെള്ളം ഗ്ലാസില്‍ തൊടാതെ കുടിക്കാനും പഠിക്കണം... അതിനിടയില്‍ തന്ജാവുരില്‍ നിന്നും വാങ്ങിച്ച പാര്‍സല്‍ ഊണ് രുചിയറിഞ്ഞു കഴിക്കാന്‍ പറ്റിയില്ല.. അത്തിപ്പഴം പഴുക്കുമ്പോ കാക്കക്ക് വായില്‍ പുണ്ണ്...
വൈകിട്ട് നാലരയോട് കൂടി നാഗപട്ടണം സ്റ്റേഷനില്‍ എത്തി.. ഒരു പഴയ ഇരുണ്ട സ്റ്റേഷന്‍.. ഇരുട്ടിനു ഒന്നു കൂടി കട്ടി കൂടിക്കോട്ടെ എന്ന് കരുതിയാവണം ഈ ചുവന്ന ചായവും പൂശി വെച്ചിരിക്കുന്നത്.. സ്റ്റേഷന് പുറത്തു വേളാങ്കണ്ണി പള്ളിയിലേക്ക് യാത്രക്കാരെ കൊണ്ടുപോവാന്‍ ബസ്സ് തുടങ്ങി കുതിരവണ്ടിവരെയുള്ളവ കാത്തു കിടക്കുന്നു.. വണ്ടികളില്‍ ആളെ കയറ്റാന്‍ വിളിച്ചു കൂവലും വിലപേശലും ആകെ ബഹളമയം.. വിലയെല്ലാം പറഞ്ഞു ഉറപ്പിച്ച് ഒരു മിനി ബസ്സില്‍ കയറിപ്പറ്റി.. വണ്ടി ഓടി തുടങ്ങിയതും ഡ്രൈവര്‍, പാട്ടു പെട്ടി തുറന്നു.. കാതടപ്പിക്കുന്ന ശബ്ദത്തില്‍ വേളാങ്കണ്ണി അമ്മയെക്കുറിച്ചുള്ള ഒന്നു രണ്ടു ഭക്തി ഗാനങള്‍ക്ക് ശേഷം പിന്നെ തമിഴ് സിനിമ ഗാനങ്ങളുടെ ഒരു ചെറിയ പൂരം.. ഡ്രൈവര്‍ വണ്ടി പറപ്പിച്ചു വിടുകയാണ്.. പേരിനു മാത്രം ടാര്‍ ചെയ്ത വഴിയിലൂടെയുള്ള യാത്ര.. ഞങ്ങള്‍ കുട്ടികള്‍ക് രസം ആയിരുന്നെങ്കിലും മുതിര്‍ന്നവരുടെ കാര്യം കഷ്ടമായിരുന്നു... അത് ബസ്സില്‍ നിന്നും രക്ഷപെട്ടു എന്നപോലെ പുറത്തു ചാടിയ അമ്മായിയെയും അച്ഛമ്മയേയും കണ്ടപ്പോഴാണ് ബോധ്യമായത്.. (ഇനി ഒരു കുഴമ്പിട്ടു തിരുമ്മല്‍ ഇല്ലാതെ നടുവ് നിവരില്ലെന്ന മട്ടിലുള്ള നില്‍പ്.. ).. പാവങ്ങള്‍...
ഞങ്ങളിതാ വേളാങ്കണ്ണി പള്ളിയുടെ മുന്‍പില്‍ എത്തിയിരിക്കുന്നു.. കുഞ്ഞുന്നാളില്‍ അമ്മ വീട്ടില്‍ പോവുമ്പോഴാണ് ആദ്യം ആ മനോഹരമായ പള്ളിയുടെ ഫോട്ടോ കണ്ടത്.. പിന്നീടെപ്പോഴോ വീട്ടിലും അതെത്തി.. അത് കാണുമ്പോഴൊക്കെ ഒരിക്കല്‍ അവിടെ പോവണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണം ആണിത്.. ഇടവക പള്ളിയിലെ ഉള്ളതിന്റെ ആയിരം മടങ്ങ് കടകളും ആളുകളും, തിരക്കും... അതിനെല്ലാം മേലെ തന്നിലേക്ക് മാടി വിളിക്കുന്ന പള്ളിയുടെ ഉയര്ന്നു നില്‍കുന്ന ഗോപുരങ്ങള്‍.. പതിനാറാം നൂറ്റാണ്ടിലാണ് ആദ്യമായി മാതാവ് പ്രത്യക്ഷപ്പെട്ടതായി വിശ്വസിക്കുന്നത്.. ഒരു പാല്കാരന്‍ ബാലന് മുന്‍പില്‍ പ്രത്യക്ഷപ്പെട്ട മാതാവിന് ആ ബാലന് തന്റെ പാല്‍ പാത്രത്തില്‍ നിന്നും പകര്ന്നു നല്കി.. പാല് കൊടുക്കേണ്ട വീട്ടില്‍ ബാലന്‍ സംഭവിച്ചതെല്ലാം തുറന്നു പറഞ്ഞു.. പക്ഷെ പകര്ന്നു കൊടുത്തിട്ടും നിറഞ്ഞിരിക്കുന്ന പാല്‍ പാത്രമാണ് അയാള്‍ക്ക് കാണാന്‍ കഴിഞ്ഞത്.. എന്തോ അത്ഭുതം സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായ അയാള്‍ ആ ബാലനോപ്പംപാല് പകര്ന്നു കൊടുത്ത സ്ഥലത്തെത്തി.. അവര്‍ക്ക് മുന്നില്‍ വീണ്ടും മാതാവ് ഉണ്ണി യേശുവെനോടൊപ്പം പ്രത്യക്ഷയായി.. അങ്ങനെ മാതാവ് പ്രത്യക്ഷപ്പെട്ട കുളത്തിനു അവര്‍ മാതാ കുളം എന്ന് പേരു വിളിച്ചു.. ആ കുളം ഇപ്പോഴും ഭംഗിയായി സംരക്ഷിച്ചിരിക്കുന്നു... കുളം ഒരു ചെറിയ കിണര്‍ ആയി മാറിയിരിക്കുന്നു.. സമീപത്തു തന്നെ മാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ ഒരു ചിത്രീകരണവും ഉണ്ട്... അവിടെയാണ് മാതാവ് പ്രത്യക്ഷപ്പെട്ട കുളത്തില്‍ നിന്നുള്ള വിശുദ്ധ ജലവും വിതരണം ചെയ്യുന്നത്..
FEEDJIT Live Traffic Feed
VISITORS
ബ്ലോഗ് ആര്‍ക്കൈവ്
എന്നെക്കുറിച്ച്
- nimishangal
- ഞാൻ, ജീവിതത്തിന്റെ ഈ നട്ടുച്ച നേരത്തു ദുബായിയിൽ ഒരു തണലുണ്ടാവുമെന്ന പ്രതീക്ഷയിൽ...നടന്നു തീർത്ത വഴികളും, കൊഴിഞ്ഞു പോയ ഇന്നലേകളും മടങ്ങി വരില്ലെന്ന വേദനയോടെ....